ഞാൻ നിള
- വിഭു
മറവിയുടെ ചുടലപ്പറമ്പിൽ തനിച്ചിരിക്കുമെൻ
അണയുന്നൊരോർമ്മതൻ ചെറുതിരി
കാറ്റിലൊരുമിന്നാമിനുങ്ങായ് അകന്നു പോയിതോ.
എരിയുന്ന കനലിന്റെ വെട്ടത്തിൽ
വാദ്യഘോഷവും പാട്ടുമതു തുടരുന്നു.
ജനനമതു സഹ്യന്റെ മകളായ്
ബാല്യമതു തന്നതു ഹരിതാഭമാം കുഞ്ഞടുപ്പും
ലാവണ്യമാർന്നൊരു വെള്ളി ചിലങ്കയും
തരുണിയായ് വളർന്നതും നാടിന്റെ വധുവായ് തീർന്നതും
ഒടുവിലൊരു നാടിന്റെ ദാഹമതു തീർത്തതും
യൗവ്വനം കടന്നൊരു പെൺകൊടിതന്റെ
അസ്ഥിയും മാംസവും ഒടുവിലെത്തുള്ളി ചോരയും
തുലാസിലളക്കുന്ന നാടിന്റെ മുഖവും
പെട്ടിയിൽ മിന്നുന്ന പൊൻപണമെണ്ണി
മേനിനടിച്ചു നടക്കും കപടമാം നഗരവും
ദുഷിച്ചൊരു ദുർഗന്ധമായി തീർന്നിതു ഞാനും.
മരണമതു കാത്തു കിടക്കുന്ന എൻ മാറിൽ
പാട്ടും നൃത്തവും നടത്തിയവർ തിമർക്കുന്നു.
നിളയെന്ന പേരിൽ ഘോഷമതു കേൾക്കുന്നു
അനുശോചനത്തിനായ് കൂട്ടമായെത്തുന്നു.
പണ്ടൊരു മഹാകവി വിഹ്വലനായതു പോലൊരു
അഴുക്കുചാലായ് മാറിയെൻ ജന്മവും
അതുമിനിയെത്ര നാൾ !!
No comments:
Post a Comment